Friday, August 17, 2012

ആ തൂവാനത്തുമ്പികള്‍ വീണ്ടും ...


ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട് ... ഒന്ന് മയങ്ങാം എന്ന് കരുതി .
കണ്ണടക്കണമെങ്കില്‍ കയ്യില്‍ ഒരു പുസ്തകം വേണം എന്ന നിബന്ധനയെല്ലാം പണ്ടേ ഉപേക്ഷിച്ചതാണ് .
എന്നാലും ,  ലാപ്‌ ടോപ്പിന്റെ ബാഗ്‌  തുറന്ന്  ആ വെളുത്ത പുറംചട്ടയുള്ള പുസ്തകം കയ്യിലെടുത്തു ...
വേണ്ട , അത് തിരിച്ചു ബാഗില്‍ തന്നെ വയ്ക്കാം ....
ഇത് തന്നെ എത്രാമത്തെ തവണയാണ് ... അല്ലേ ..?



Sunday, February 19, 2012

എന്റെ " ലൈന്‍ " ഇങ്ങനെയല്ല .....!



ഇത്തവണയും  ഞാന്‍ ആ നാടകോത്സവത്തിന്  വെറുതെ ഒന്ന് പോയി ...
വെറുതെ എന്ന് പറഞ്ഞാല്‍ വെറുതെ ... !
സ്ത്രീ സമത്വത്തിനു  വേണ്ടിയുള്ള കാഹളവും തെരുവ് നാടകത്തിന്റെ ബഹളവും
അവിടെ എവിടെയൊക്കെയോ  കേള്‍ക്കുന്നത് പോലെ ...
സത്യത്തില്‍  ആരെയാണ്  എന്റെ കണ്ണുകള്‍ കാത്തിരിക്കുന്നത്  ...

എന്തിനാണ് ഇതുപോലുള്ള  നാടകോത്സവത്തിന് ഞാന്‍ മുടങ്ങാതെ വരുന്നത് ..
എന്നിട്ട് ഒരു നാടകം പോലും കാണാതെ എന്തിനാണ്  തിരിച്ചു പോകുന്നത് ..?

നാടകങ്ങളോട്  വല്ലാത്ത അഭിനിവേശം ഉണ്ടായിട്ടൊന്നുമല്ല ഭായി .. !
വെറുതെ ഒരു ജാടക്ക് .. 
കൂട്ടുകാരോട് മേനി  പറയാന്‍ ..ഒരു ബുദ്ധിജീവി  ചമയാന്‍ ...
കുറെ തരം ജീവികള്‍ ഉണ്ടാകും അവിടെ .. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍  അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന 
ചില ജീവികളോടു സാമ്യം ഉള്ള ബുദ്ധി ജീവികള്‍ ..!
അതുപോലെ ഒക്കെ ആകാന്‍ കഴിയില്ല എങ്കിലും  ,
 മുടി വെട്ടാതെ, ഷേവ്  ചെയ്യാതെ , വെറുതെ താടി ചൊറിഞ്ഞ്  ,
 തലയിലെ പേന്‍ എടുത്ത് നഖത്തില്‍ വച്ച് കൊന്ന് ..
ശ്രദ്ധാപൂര്‍വമായ  അശ്രദ്ധയോടെ  മൂക്കിലെയും ചെവിയിലെയും  പൊടിയൊക്കെ കളഞ്ഞ്  അവിടെ ഇരിക്കുന്ന
 ചില   നാടക  ഭ്രാന്തന്മാരുടെ ഇടയില്‍
ഒരു കൌതുകത്തോടെ ഇതെല്ല്ലാം നോക്കി ഞാനും ഇരുന്നു .... !!!

ഒരു കടുപ്പമുള്ള ചായയും ക്രിക്കറ്റ് കോര്‍ക്ക്  ബോള്‍ പോലുള്ള ബോണ്ടയും  കഴിച്ചു  ഇരിക്കുമ്പോള്‍  ഞാന്‍  ലക്ഷ്മി യെ ഓര്‍ത്തു ..
ഇത്തവണയും അവള്‍ വരില്ല ..!
അന്ന്  ഇവിടെയിരുന്നു ഞാനും  ലക്ഷ്മിയും  കഴിച്ചത്  ഐസ് ക്രീം ആയിരുന്നു ...
അവള്‍ അത്യാവശ്യം ' ഹോട്ട് ' ആയിരുന്നത്  കൊണ്ടാകാം  ഞാന്‍ ഐസ് ക്രീം ഓര്‍ഡര്‍ ചെയ്തത് .. !

കലാരംഗത്ത്‌  വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പറ്റി  അന്ന് മാത്രം പരിചയപ്പെട്ട ഞങ്ങള്‍  
ഇംഗ്ലീഷ്  - മലയാളം എന്നിവ സമാസമം മിക്സ് ചെയ്തു സംസാരിക്കുമ്പോള്‍ ..
അവളുടെ  കണ്ണുകളിലെ തിളക്കമോന്നുമല്ല   , അവളുടെ ടൈറ്റ് ജീന്‍സും  ടിഷര്‍ട്ടും  തന്നെയാണ് ...
ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുവാനുള്ള എന്റെ മോഹത്തിന് തിരി കൊളുത്തിയത് .. !

ഇത് പോലെ മോഡേണ്‍ വസ്ത്രവും അണിഞ്ഞു തലയില്‍ ഒരു കൂളിംഗ്‌ ഗ്ലാസും വച്ച്
റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ലക്ഷ്മിയെ പോലെയുള്ള ഒരു നായികയെ മനസ്സില്‍ കണ്ട് കൊണ്ട്
 ഞാന്‍ പറഞ്ഞ കഥ കേട്ട് അവള്‍ ത്രില്ലടിച്ചു നിന്നു ..!

ഞാനും ഒരു സംഭവം ആണെന്ന് ജീവിതത്തില്‍ എനിക്കാദ്യമായി തോന്നിയ നിമിഷം ...
പേര് പോലെ ഐശ്വര്യമുള്ള കുട്ടി .. ലക്ഷ്മി ... !

എന്റെ ഒടുക്കത്തെ സര്‍ഗ്ഗാത്മകതയെ  പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ഒരു കലാകാരി ..
അവളുടെ കണ്ണുകളിലെ സ്പാര്‍ക്ക് കണ്ടോ .. ! അത് മതി  .. !!
കവിതേ , നിന്നെ ഞാന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു ... !
കവിത എന്റെ ഭാര്യ ഒന്നും അല്ല കേട്ടോ ... , 
 ഞാന്‍ എന്റെ മനസ്സില്‍  നിറഞ്ഞു തുളുമ്പുന്ന പ്രണയം  കടലാസിലേക്ക് കോരി ഇടുമ്പോള്‍ 
അതിനെ ഞാന്‍ സ്വയം വിളിക്കുന്ന ഓമനപ്പേരാന്‍ ' കവിത ' ..!
മനസ്സില്‍ കുഞ്ഞികൂനന്‍  സിനിമയിലെ  " വിമല്‍ കുമാര്‍ "  ഡയലോഗ്  ഓര്‍മ്മ വന്നു ...

ഇനി എനിക്ക് കഥകള്‍ എഴുതണം ... തിരക്കഥകള്‍ ... ചെറുതും വലുതും ആയ ഒരുപാട് തിരക്കഥകള്‍ ..
പണ്ട് മുതലേ മനസ്സില്‍ കുടിയേറി പാര്‍ത്തിരുന്ന ഒരുപാടു കഥകളിലെ നായികക്ക്
ഇപ്പോള്‍ ഒരേ ഒരു മുഖച്ഛായ മാത്രം .. ഈ ലക്ഷ്മിയുടെ ... 
സ്കൂള്‍ മാഗസിനുകളില്‍ പണ്ട് , മയക്കുമരുന്നു ഉപയോഗത്തിനെതിരെ  ഞാന്‍ എഴുതിയ ഒരു ചെറുകഥയിലെ
 സാഹിത്യകാരനായ മുഖ്യകഥാപാത്രത്തെ ഇപ്പോള്‍  മാറ്റി അത് സാഹിത്യകാരിയാക്കി ..
അങ്ങനെ സ്ത്രീ പ്രാധാന്യമുള്ള ഒരു കഥയാക്കി .. നായിക ലക്ഷ്മി .. !!

ടൌണിലെ കോളേജില്‍ നിന്നും വരുന്ന  എം .എ. കാരനായ ഒരു വിദ്യാര്‍ഥി  സ്ഥിരം ആയി  ബസ്‌ സ്റ്റോപ്പില്‍ കാണുന്ന
ഒരു പെണ്‍കുട്ടിയെ കുറിച്ച്  അടുത്ത വര്‍ഷത്തിലെ മാഗസിനിലെ കഥ പിന്നീട്  ഷോര്‍ട്ട് ഫിലിം ആക്കുമ്പോള്‍ ..
ആ  നായികക്കും ലക്ഷ്മിയുടെ അതേ മാനറിസങ്ങള്‍  ...!
ലക്ഷ്മി ആകെ  കോരി തരിച്ചിരിക്കുന്നു .. എന്റെ ഓരോ കഥയുടെയും ക്ലൈമാക്സിലെ  'ട്വിസ്റ്റ്‌ ' കണ്ട് എഴുന്നേറ്റു നില്‍ക്കുന്നു ..
കയ്യടിക്കുന്നു .. ഷേക്ക്‌ ഹാന്‍ഡ്‌ തരുന്നു .. !
ആ വെളുത്ത വലതുകയ്യിലെ  കുളിര് ഒരു കരുത്തായി എന്റെ കൈ വഴി എന്നിലേക്ക്‌ പടരുന്നു ..
ഞാന്‍ ആവേശഭരിതാകുന്നു ; ഇന്നാ പിടിച്ചോ അടുത്ത കഥ  ... !

സമയം ഉച്ച ഉച്ചരയോട് അടുക്കുന്നു .. സമയം പോയതറിഞ്ഞില്ല ..
നല്ല വിശപ്പും അല്പം ദാഹവും .. !
നാടകവേദിയുടെ  സമീപത്തു നിന്നും മുട്ടിയുരുമ്മി  ഞങ്ങള്‍ പുറത്തേക്കു നടക്കുമ്പോള്‍  ഞാന്‍ പറഞ്ഞു ..
" ഇനി ടൌണ്‍  വരെ പോയി അല്പം ഭക്ഷണം കഴിച്ചിട്ട് മതി  കൂടുതല്‍ വിശേഷങ്ങള്‍ .. "
ആദ്യം കൈ നീട്ടിയ ഓട്ടോറിക്ഷ  അരികില്‍ തന്നെ വന്നു നിര്‍ത്തി ...
ഡീസല്‍ ഓട്ടോ റിക്ഷ വേണ്ടായിരുന്നു . അരോചകമായ അതിന്റെ ശബ്ദത്തിന്റെ  ശല്യം കൊണ്ടല്ല ..
അതിന്റെ സീറ്റിനു നീളം അല്പം കൂടുതലാണ് .. നാല് പേര്‍ക്ക് ഇരിക്കുവാനുള്ള സ്ഥലവും ഉണ്ട് .. കഷ്ടം .. !
ഇങ്ങനെ അല്ലായിരുന്നു എങ്കില്‍ അല്പം കൂടി അടുത്ത് ഇരിക്കാമായിരുന്നു ...

മീറ്ററില്‍ കണ്ട പന്ത്രണ്ട് രൂപയും കൊടുത്തു ഹോട്ടലിലേക്ക്  കയറി ..  നേരെ ഫാമിലി കാബിനിലേക്ക്‌ ..
എന്റെ നാലാമത്തെ കഥ കേട്ട്  ആകാംക്ഷയോടെ അടുത്തിരിക്കുന്ന ലക്ഷ്മി ..
വെയിറ്റര്‍  ഗ്ലാസ്‌ കൊണ്ട് വച്ചു . 
" സര്‍ മിനറല്‍ വാട്ടര്‍ ..?"
" യെസ്  എ കൂള്‍  വണ്‍ ..!"  അവളാണ് ഉത്തരം പറഞ്ഞത്  
" മാഷേ , എന്താ ഇവിടെ ...?"
" ആ ചേട്ടനോ , ഇവിടെ നാടകോത്സവം ഒന്ന് കാണാന്‍ വന്നതാ ...  !"
എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു കുട്ടിയുടെ അച്ഛനാണ് ആ  വെയിറ്റര്‍ ...!

" മാഷേ , ഞാന്‍ രണ്ട് മാസായിട്ടു ഇവിടെ ഈ ഹോട്ടലിലാണ് .."
" അയ്യോ , ഞാനറിഞ്ഞില്ല ... ട്ടോ ...!"   അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു എന്ന ഭാവം തന്നെയായിരുന്നു എന്റെ മുഖത്ത് ..
ലക്ഷ്മി മെനു കാര്‍ഡ്‌ എടുത്ത് ശ്രദ്ധാപൂര്‍വ്വം തന്നെ അതെല്ലാം വായിച്ചു നോക്കുന്നു ..

" രണ്ട് ചിക്കന്‍ ബിരിയാണി .. ഓക്കേ ?" എന്റെ ചോദ്യം ലക്ഷ്മിയോട്   ...
 " ഒക്കെ ...  " തൃപ്തി പോരാത ലക്ഷ്മിയുടെ മറുപടി ..
അപ്പോള്‍ നോണ്‍ വെജ്  ആണ് ... ! ഒരു സവര്‍ണ്ണ ഫാസിസ്റ്റ് പേരും കൊണ്ട് നടക്കുന്നു എന്നേ ഉള്ളു അല്ലേ ..
വായിക്കു രുചി വരാന്‍ , വല്ലതും കടിച്ചു വലിക്കണം ....

"അപ്പൊ രണ്ട് സി .ബി .. ശരി .. ! " എന്നും പറഞ്ഞു വെയിറ്റര്‍ അണിയറയിലേക്ക്  നടന്നു നീങ്ങി ..

ഞാന്‍ എന്റെ അടുത്തിരുന്ന ലക്ഷ്മിയെ ഒന്ന്  നോക്കി .. ലക്ഷ്മി ആണ് പോലും ലക്ഷ്മി ...  !
ഈ ഇറുകിയ വസ്ത്രം ധരിച്ചു വന്നതിനു പകരം ഒരു ചുരിദാറോ മറ്റോ ഇട്ടു
 വന്നിരുന്നെങ്കില്‍ ഇവളെന്റെ ഭാര്യ ആണെന്ന് കരുതിയാനെ ..ആ വെയിറ്റര്‍ ... !!!
അവളുടെ വസ്ത്രത്തെ ആദ്യമായി ഞാന്‍ ശപിച്ചു ..!

അയാള്‍ എന്ത് കരുതി കാണും ...
" ഏതോ ഒരു പരിഷ്കാരി പെണ്ണിനേയും കൊണ്ട് ടൌണില്‍ കറങ്ങുന്ന ഒരു അദ്ധ്യാപകന്‍ ... ! 
കഷ്ടം , ഇവനോക്കെയല്ലേ നമ്മുടെ പിള്ളേരെ പഠിപ്പിക്കുന്നത്‌ ..!"

വീണ്ടും കഥകളുടെ ലോകത്തേക്ക് ....ബിരിയാണിയെത്തും വരെ ...
അത് കൊണ്ടുവന്ന ആ വെയ്റ്റര്‍  ചേട്ടന്റെ ഒരു വശപ്പിശകുള്ള ഒരു നോട്ടം വീണ്ടും ....
ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുത് എന്ന് അവളെ അവളുടെ അമ്മ പഠിപ്പിച്ചിട്ടില്ല ...

പക്ഷെ , ഞാന്‍ എന്റെ റൊമാന്റിക്‌ മുഖഭാവം പിച്ചിച്ചീന്തി എറിഞ്ഞ്
 ആ  കാലിലേക്ക്  മാത്രമായി ശ്രദ്ധ .. ചിക്കന്‍ കാലിലേക്ക് .. !

വെയ്റ്റര്‍  ബില്ല്  എന്റെ സൈഡില്‍  തന്നെ കൊണ്ട് വച്ചു .. !
" മര്യാദക്കാരാ .... !" 
ലക്ഷ്മി  പേഴ്സ്  തുറക്കുന്നത് പോലെ ഭാവിച്ചു ..
" ഏയ്‌ , നോ ഞാന്‍ പേ ചെയ്യാം  " എന്റെ ആംഗ്യം  അവള്‍ക്ക് മനസ്സിലായി ..
എന്റെ കീശയില്‍  നിന്ന്  അഞ്ഞൂറ് രൂപ എടുത്ത്  ആ പുസ്തകചട്ടയുടെ ഇടയില്‍ വച്ച് കൊടുത്തു ..
അതും കൊണ്ട്  വെയ്റ്റര്‍ വീണ്ടും അണിയറയിലേക്ക് ..

അയാളുടെ മുന്നില് തന്നെ വച്ച് ,  ജീവിതത്തിലാദ്യമായി ഞാന്‍   ഇരുപതു രൂപ ടിപ് കൊടുത്തിട്ടും 
ആ വെയിട്ടര്‍ക്ക് മുഖത്ത് ഒരു സന്തോഷവുമില്ല .. !!
ഒരു സി .ബി .ഐ . ഗൌരവം ...
 കൊടുത്ത ടിപ്പിന്റെ വിലയുടെ മൂല്യത്തിനനുസൃതമായി   അയാള്‍ കൊണ്ട് വച്ച 
 ആ മധുരമുള്ള വെളുത്ത നിറമുള്ള ജീരകത്തിന്റെയും കല്‍ക്കണ്ടത്തിന്റെയും ഒരു ലോഡ് കൊണ്ടുവരേണ്ടതാണ് ..
പക്ഷെ , അപ്പോഴത്തെ അവസ്ഥയും ലക്ഷ്മിയുടെ സാന്നിധ്യവും കാരണം എന്റെ മോഹം ഞാന്‍ ഉപേക്ഷിച്ചു ..

" ഇനി നമുക്ക് നടക്കാം .. അല്ലേ ..? "ലക്ഷ്മിയാണ് പറഞ്ഞത്
 ഏതൊരു ചെറുപ്പക്കാരനും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍ ....
പക്ഷെ ആ വെയ്റ്റര്‍ എന്റെ മൂഡു കളഞ്ഞു..

ഹോട്ടലില്‍ നിന്നിറങ്ങി റോഡ്‌ ക്രോസ് ചെയ്യാന്‍ നേരം ലക്ഷ്മി എന്റെ കയ്യില്‍ പിടിച്ചു ... 
" ഈശ്വരാ  ...!"ഞാന്‍ വേഗം നടന്നു .. 
ഇതുപോലെ കയ്യൊന്നു പിടിക്കാന്‍ വേണ്ടി  കോളേജില്‍ പഠിക്കുമ്പോള്‍ " ഹസ്തരേഖാ ശാസ്ത്രം " എത്രയെണ്ണം വാങ്ങി 
എസ്‌ .എസ്‌ .എല്‍ .സി .പരീക്ഷയുടെ തലേ ദിവസം പഠിച്ച സമയത്തെക്കാളും കൂടുതല്‍  നേരം പഠിച്ചിട്ടുണ്ട് ... !!

പക്ഷെ , ഉള്ളം കയ്യില്‍  വച്ച് നീട്ടി തരുമ്പോഴും അത് ആസ്വദിക്കാനാകാതെ റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ 
പിറ്റേ ദിവസത്തിലെ  പത്രത്തിലെ  ആദ്യ പേജില്‍  താഴെയായി  ചിരിക്കുന്ന രണ്ട് ഫോട്ടോയുടെ മുകളിലായി
 ഒരു തലക്കെട്ട്‌  ചിരിക്കുന്നത് പോലെ ..

" യുവ അധ്യാപകനും  അന്യദേശക്കാരിയായ യുവതിയും ദുരൂഹ സാഹചര്യത്തില്‍  വാഹനാപകടത്തില്‍  ....!"

വീണ്ടും മനസ്സില്‍ " ഈശ്വരാ ..!" വിളി ...
" വിളിക്കെടാ .. വിളിക്ക് .., കുറച്ചു നാളുമുന്‍പ് വരെ എന്നെ വിളിക്കാന്‍ നിനക്ക് ഒടുക്കത്തെ വെയിറ്റ് ആയിരുന്നില്ലേ ...
ഇപ്പൊ ശരിക്ക് വിളി .. ഇതുപോലെ നീട്ടി വിളി ... !" പുള്ളിക്കാരന്‍ തന്നെയാണ് .. ഈശ്വരന്‍ ..... !


അവളുടെ കൈയ്യും പിടിച്ചു റോഡ്‌ ക്രോസ് ചെയ്ത ഉടന്‍  എന്റെ അടുത്ത്
ഒരു വെളുത്ത കാറ്‌  വന്നു നിര്‍ത്തി ...
അളിയന്റെ കാറ്‌  .... !
" എന്റെ പെങ്ങളെയും കെട്ടി കൊണ്ടുവന്നു , വേറെ പെണ്ണുങ്ങളുടെ ഇവിടെ കറങ്ങി നടക്കാ ലേ ...
നാണമാകില്ലേ  അളിയാ ... !"
കാറിന്റെ കറുത്ത ഡോര്‍ ഗ്ലാസ്‌ താഴ്ത്തിയപ്പോള്‍  അതില്‍ വേറെ ആരോ ആണ് ..
ഭാഗ്യം അളിയന്‍ അല്ല .. !!!!

ഈശ്വരന്റെ   ഓരോ ലീലാ വിലാസങ്ങളേയ് ...!
അയാള് തല പുറത്തിട്ടു ചോദിച്ചു .. " സാര്‍ , റെയില്‍വേ സ്റ്റേഷന്‍ ....????"
" ലെഫ്റ്റ് .. ലെഫ്റ്റ് ..!" വേഗം മറുപടി കൊടുത്തു .....
ഇവിടെ എന്റെ അടുത്ത് ഒരുത്തി  കൂടി ഉണ്ട് .. അതിനെയും ഒന്ന് അങ്ങോട്ട്‌ കൊണ്ടുപോയി എന്നെ ഒന്ന് സഹായിച്ചിരുന്നെങ്കില്‍ ..

" അല്ല , അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാ .. നിനക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ ..?"
ഞാന്‍ അത് മനസ്സില്‍ ചോദിച്ചു ..

" ആ 'ബാലന്‍സ് ' ഷോര്‍ട്ട് ഫിലിമിന്റെ സ്ക്രിപ്റ്റ് ആണ് നമ്മള് പറഞ്ഞു കൊണ്ടിരുന്നത് ... !" ലക്ഷ്മിയാണ് ...

ഇവിടെ എന്റെ മനസ്സിന്റെ ബാലന്‍സ് ഇപ്പൊ തെറ്റുമോ എന്ന സംശയത്തില്‍ ആണ് ഞാന്‍ ...
"ഒരു ഫീമെയില്‍  ക്യാരക്റ്റര്‍  മാത്രമുള്ള  ഒരു ഫിലിം ആയിരിക്കും .. പത്തു മിനിറ്റ് ... മാക്സിമം ... !"

അതാരാ ആ ഖദര്‍ ഷര്‍ ട്ടും  മുണ്ടും ഒക്കെ ഇട്ടു  എന്റെ എതിര്‍ വശത്ത്‌ കൂടി ഇങ്ങോട്ട്  വരുന്നത് ...
പടച്ചോനെ , അച്ഛന്‍ ...!
കൂടെ വെളുത്ത  വസ്ത്രമണിഞ്ഞു അച്ഛന്റെ കൂട്ടുകാരും ...! എന്റമ്മോ ...
പിന്നെ എല്ലാം ഒരു സിനിമ സ്ക്രിപ്റ്റ് പോലെ ..
എന്റെ അടുത്തേക്ക് അച്ഛന്‍ വരുന്നു .. 
" ഇതേതടാ ഇവള് ... !  " ഗൌരവത്തോടെ ..
" അച്ഛാ , ഡല്‍ഹിയില്‍  ഉള്ള , ഇവിടെ  നാടകം  കാണാന്‍ വന്ന .... " ഞാന്‍  വിയര്‍ക്കുന്നു ..
ചാനലുകളില്‍ കാണുന്ന സ്ത്രീകളെ പോലെയുള്ള  സുന്ദരി യായ  ആ  മോഡല്‍ ലുക്ക്‌ ഉള്ള ലക്ഷ്മിയുടെ  മുന്‍പില്‍  വച്ച് ..
 നെറ്റി ചുളിച്ചു രൂക്ഷമായി നോക്കി  എന്നെ തല്ലാന്‍ ഒന്ന് ഓങ്ങി ...
" നിനക്ക് പോയി ചത്തൂടെടാ .. !" എന്നും പറഞ്ഞു പോകുന്ന ...

അല്ല .. ഒന്നും സംഭവിച്ചില്ല ..
അത് അച്ഛനല്ല ...! ,
 കൂടെയുള്ളവര്‍ അച്ഛന്റെ കൂട്ടുകാരല്ല ... !
പക്ഷെ അവര്‍  എന്നെ നോക്കി , ഞാന്‍ അവരെ നോക്കി ചിരിച്ചു  ...
അവര്‍ക്ക് എന്നെ നല്ല പരിചയം ഉള്ള പോലെ ..
ഖദര്‍ ഷര്‍ട്ട്‌ ഇട്ടാല്‍ .. ആദ്യമായി കാണുന്നവരെ പോലും  നല്ല പരിചയമാണ് ... !!

" ദെന്‍ , ആ ഫീമെയില്‍ ക്യാരക്റ്റര്‍  ഒരു  യുവ എഴുത്തുകാരി   ആയിക്കോട്ടെ  അല്ലേ ..? 
പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ..... ! റയിറ്റ് ....?"അവള്‍ തുടരുന്നു

" അല്ല ലെഫ്റ്റ്  അവള്‍  ലെഫ്റ്റ് ആകട്ടെ  ! .. നമുക്ക്  ലെഫ്റ്റിലൂടെ  പോകാം ...."

മരത്തണലിലൂടെ   നടന്നു പോകുമ്പോള്‍  ദേ വരുന്നു  സുന്ദരികളായ  മൂന്ന് നാല് പെണ്‍കുട്ടികള്‍ ...
എന്റെ ഭാര്യ യുടെ ക്ലാസ്സില്‍ പഠിക്കുന്ന ...ദൈവമേ ... !!!
ബാങ്കില്‍ നിന്നും വരുന്ന വഴിയാണ് .. സപ്ലി പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാക്കി തന്ന യ്യൂണിവേര്സിറ്റിക്കു 
 നേര്ച്ച  കൊടുക്കാന്‍ ചലാന്‍ അടച്ചു വരുന്ന വഴിയായിരിക്കും ..

അവര് എന്നെ കണ്ട് ഒന്ന് ആക്കി ചിരിച്ചു നടന്നു പോകും ...
അടുത്ത  നിമിഷത്തില്‍  അതില്‍ നടുവില്‍ നില്‍ക്കുന്ന ബാലരമയിലെ ഡാകിനിയുടെ മുഖച്ഛായ ഉള്ള കുട്ടി ...
അവളുടെ ബാഗില്‍ നിന്നു  മൊബൈല്‍ ഫോണ്‍ എടുക്കും .. !

മിസ്സ്‌ അടിക്കാന്‍ മാത്രം അറിയുന്ന അവള്‍  എന്റെ ഭാര്യയെ വിളിക്കുന്നു ...
" നിന്റെ കെട്ടിയോന്‍  ഒരുത്തിയും കൊണ്ട് ടൌണില്‍  .. മോളെ സൂക്ഷിച്ചോ ...
ആ നല്ല സുന്ദരിക്കുട്ടി ...  എന്താ ഹെയര്‍ സ്റ്റൈല്‍ ...! " അവളുടെ  ബാലന്‍സ് ഇന്ന് തീരും ...

കയ്യിലുള്ള  വിലകൂടിയ ഫോണ്‍ എടുത്തുകൊണ്ടുള്ള ആ ജാഡ ...!
ഇതാണ് പറയുന്നത് കോളേജില്‍  പഠിക്കുന്ന പെണ്‍ കുട്ടികള്‍ക്ക്  മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കരുത് എന്ന് ..
അല്ല , വാങ്ങി കൊടുത്തില്ലെങ്കില്‍  നാട്ടിലെ ആണ്‍പിള്ളേര് കഷ്ടപ്പെട്ട്  പണിയെടുത്ത് ,
ഇതു പോലെയുള്ളവര്‍ക്ക്  വാങ്ങി കൊടുക്കും . എന്തിനാ  മാതാപിതാക്കള്‍  വെറുതെ കാശ് കളയുന്നേ ..?"
അവര് അടുത്തു വന്നപ്പോഴല്ലേ മനസ്സിലാകുന്നത്‌ ...

 ആ കുട്ടികള്‍ എന്റെ ഭാര്യ പഠിക്കുന്ന കോളേജില്‍ ഉള്ളവരല്ല .. !!!
വേറെ ആരുടെയോ ഭാര്യ പഠിക്കുന്ന കോളേജില്‍ ഉള്ളവര്‍ ....!

 പാവം കുട്ടികള്‍ ... കുട്ടികള്‍ക്ക് പ്രത്യേകിച്ച്  കോളേജില്‍  പഠിക്കുന്ന  പെണ്‍കുട്ടികള്‍ക്ക്
 മൊബൈല്‍ ഫോണ്‍  വളരെ ആവശ്യമാണ് ..
പെണ്‍കുട്ടികളായാല്‍ ഇങ്ങനെ  വേണം .. എന്തൊരു അടക്കവും ഒതുക്കവും ഉള്ള കുട്ടികള്‍ ..!

" 'ബാലന്‍സ് ' തിരക്കഥ മൊബൈല്‍ ഫോണ്‍ പ്രണയവുമായി   കണക്ട് ചെയ്യുന്നതാണ് നല്ലത് അല്ലേ ..?"
ലക്ഷ്മിയുടെ  ചോദ്യത്തിന്‍  ഒരു താളം നല്‍കികൊണ്ട്   എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു ..!

" സത്യം ..!"  ഇന്ന് ക്യാമറയുടെയും അലാറത്തിന്റെയും വാക്ക്മാനിന്റെയും
കാല്‍ക്കുലേറ്റരുടേയും സ്ഥാനം മാത്രമല്ല ..
ചുമരുകളില്‍ ഒളിച്ചിരുന്നിരുന്ന പല്ലികളുടെ സ്ഥാനം പോലും നമ്മുടെ മൊബൈല്‍ ഫോണ്‍ കയ്യടക്കിയിരിക്കുന്നു .. !

ഞങ്ങളുടെ എതിരെ വരുന്ന ഓരോ വ്യക്തിക്കും എന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ ആളുകളുടെ മുഖച്ഛായ ..!
അത് എന്തുകൊണ്ട് എന്ന് ആലോചിക്കാന്‍ നേരമില്ല  ....
 ഞാന്‍ ആ ഫോണ്‍ എടുത്തു....!

" ഹലോ ആരാ ... ? "  ഞാന്‍ വളരെ വിനയത്തോടെ ചോദിച്ചു ...

" നിങ്ങളുടെ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഇപ്പോഴും ആ പഴയ '  ട്രീം . ട്രീം ....' ശബ്ദം തന്നെയാണോ ....?"

അല്ല ഇപ്പൊ എന്റെ ചങ്ക് പിടക്കുന്ന ശബ്ദം ആണ്  ..

" ആ ഹലോ  മനു ,  ഞാന്‍ ഇവിടെ ഉണ്ട് .. യെസ് ... ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ..
 ഭക്ഷണം കഴിച്ചു ഇറങ്ങിയതെയുള്ളൂ .... ഉം ...
റെക്കോഡിംഗ്  എവിടെയാ ... ശ്രീരാഗത്തിലോ ...
ദേ ഇപ്പൊ എത്തി , ഞാന്‍ റൌണ്ടില്‍ ഉണ്ടെടാ .. ലിറിക്സ് ഓക്കേ അല്ലേ ...?
ഗുഡ് ... ദേ വരുന്നു  .. ഓക്കേ ...!"ഞാന്‍ പറഞ്ഞു നിര്‍ത്തി ...

 ഒന്ന് അമര്‍ത്തിയാല്‍  ഈ ഗാനം , രണ്ട് അമര്‍ത്തിയാല്‍  ആ ഗാനം
 എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി ഗാനങ്ങള്‍ ഒഴുകി എത്തുമ്പോള്‍ ,
 ജീവിതത്തില്‍ ആദ്യമായി ഇത്തരം ഒരു ഫോണ്‍ കാള്‍ എനിക്കനുഗ്രഹമായി ...!
" സോറി ലക്ഷ്മി , ഞാന്‍ എഴുതിയ ഒരു പാട്ട് ഇപ്പൊ റെക്കോഡിംഗ്  ഉണ്ട്
.. സോ .. എനിക്ക് ഇപ്പോള്‍ തന്നെ പോണം ..!"

" വാവ് .. ഗ്രേറ്റ്‌ ... ! ദെന്‍ ഞാനുമുണ്ട് റെക്കോഡിംഗ്  സ്റ്റുഡിയോയിലേക്ക്   ..
 എനിക്ക് വൈകിട്ട് ഉള്ള ട്രെയിനില്‍ പോയാല്‍ മതി ...!"
അവള് പോയാലും പോയില്ലെലും  എനിക്കെന്താ  .. !

" നിനക്ക് വേണേല്‍  രാത്രി റെയില്‍വേ സ്റ്റേഷനില്‍ കിടക്കാം ... പക്ഷെ  എനിക്കങ്ങനെ അല്ല ..! "
 എന്ന് പറയാനാണ് തോന്നിയത് ..
" നോ ലക്ഷ്മി   .. വേണ്ട .." ഞാന്‍ പറഞ്ഞു 
" നോ , ഞാന്‍ കൂടി വരുന്നു ...റെക്കോഡിംഗ്  സ്റ്റുഡിയോയിലേക്ക് ..." അവളുടെ വാക്കുകളില്‍  ഒരു നാഗവല്ലി  ഭാവം വന്നോ ..
  ഇല്ല ലേ..? .. പക്ഷെ എനിക്ക് തോന്നി .. തോന്നിയതായിരിക്കും ...

" സോറി .. നീ ഏതായാലും നാടകോത്സവത്തിന്  പോ ....  എനിക്ക് പോയെ പറ്റൂ ... !"
 എന്നും പറഞ്ഞു ഉടന്‍ വന്ന ഓട്ടോയില്‍  അവളെ കയറ്റി ,
 ഞാന്‍ മനസ്സമാധാനത്തോടെ ചിരിച്ചു കൊണ്ട് ഒരു റ്റാ റ്റാ യും  കൊടുത്തു ...
പിന്നെ അടുത്തതായി വന്ന ഓട്ടോയില്‍  കയറികൊണ്ട് പറഞ്ഞു ...
" ചേട്ടാ .. ട്രാന്‍സ്പോര്‍ട്ട് സ്ടാന്റിലേക്ക്  ... !"

പെട്ടന്നുള്ള ഈ  ക്ലൈമാക്സ്‌  എന്റെ  ഈ  സ്റ്റോറിക്ക്  പറ്റിയതായിരുന്നില്ല ...
പക്ഷെ എന്റെ മനസ്സമാധാനത്തോടെയുള്ള  ജീവിതത്തിനു  പറ്റിയത് ഈ  ക്ലൈമാക്സ്‌  തന്നെ ...!
ഇവിടെ , ഇന്ന് ഒരു കടുപ്പമുള്ള ചായയും പിന്നെ ഒരു  ബോണ്ടയും  കഴിച്ചു
 ഇങ്ങനെ ഇരിക്കുമ്പോള്‍  ഞാന്‍  ലക്ഷ്മി യെ  വീണ്ടും ഓര്‍ത്തു ....

അന്ന്  ഇവിടെയിരുന്നു ഞാനും  ലക്ഷ്മിയും  കഴിച്ചത്  ഐസ് ക്രീം ആയിരുന്നു ... !!!